ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി രാജീവരര് കണ്ഠരര്‍ രണ്ടാമത്തെ കേസിലും അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി രാജീവരര് കണ്ഠരരുടെ അറസ്റ്റ് രണ്ടാമത്തെ കേസിലും രേഖപ്പെടുത്തി. ദ്വാരപാലക ശില്‍പം കൊണ്ടുപോയി അതില്‍നിന്ന് സ്വര്‍ണം ഉരുക്കി കവര്‍ന്ന കേസിലാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടപടി സ്വീകരിച്ചത്.
നേരത്തെ, ക്ഷേത്രത്തിലെ കട്ടിളപ്പാളികള്‍ കടത്തിക്കൊണ്ടുപോയ കേസില്‍ തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ, ദ്വാരപാലക ശില്‍പം മാറ്റി സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയാക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ആദ്യ കേസില്‍, ക്ഷേത്രത്തിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ കണ്ഠരര് രാജീവരര് ഒത്താശ ചെയ്തുവെന്നതാണ് എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ആരോപണം. താന്ത്രിക വിധികള്‍ ലംഘിച്ചാണ് പോറ്റിക്ക് തന്ത്രി സഹായം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 മുതല്‍ തന്ത്രിയും പോറ്റിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും, ഇരുവരും തമ്മില്‍ നിരവധി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ശേഖരിച്ചതായും എസ്‌ഐടി വ്യക്തമാക്കി.
പത്മകുമാറിന്റെയും ഗോവര്‍ദ്ധനന്റെയും മൊഴികളാണ് രാജീവരരുടെ അറസ്റ്റിലേക്ക് നയിച്ചതെന്നും, ഈ മൊഴികളെ സാധൂകരിക്കുന്ന രേഖകളും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചതായും അറിയിച്ചു.

