വിജയ്‍യെ പ്രതിചേർത്തേക്കും; മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്താൻ നീക്കം

ന്യൂഡൽഹി: ചെന്നൈ കരൂരിൽ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പാർടി അധ്യക്ഷനും നടനുമായ വിജയ്‌യെ പ്രതിചേർത്തേക്കും. മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്താനാണ് സിബിഐയുടെ നീക്കം. പരിപാടി നടന്ന സ്ഥലത്തേക്ക് എത്താൻ വൈകിയതിലടക്കം വിജയ് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിക്കും.
കേസിൽ നിലവിൽ സാക്ഷിപട്ടികയിലാണ് വിജയ്. രണ്ടാംതവണയും സിബിഐ ദേശീയ ആസ്ഥാനത്ത് വിജയ്‍യുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്‌ചയും വിജയ്‌യെ ചോദ്യം ചെയ്‌തിരുന്നു.
സെപ്‌തംബർ 27നാണ് കരൂരിൽ വിജയ് പങ്കെടുത്ത റാലിയ്‌ക്കിടെ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സംഘാടനത്തിലെ ഗുരുതര പിഴവാണ് വൻ ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. ദുരന്തമുണ്ടായതിനുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയ വിജയ് ചാർട്ടേഡ് വിമാനത്തിൽ അർധരാത്രി തന്നെ ചെന്നൈയിലെത്തി. സോഷ്യൽ മീഡിയയിൽ അനുശോചന സന്ദേശവും നൽകി. വിജയ്‍യുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.

