വൻ സ്ഫോടക ശേഖരം; പാലക്കാട് പൊലീസ്
പിടിയിൽ

പാലക്കാട്: തമിഴ്‌നാട്ടിൽ നിന്നു തണ്ണിമത്തൻ കയറ്റിയെന്ന വ്യാജാവകാശത്തിൽ പിക്കപ്പ് ലോറിയിൽ കടത്തിയ വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ പാലക്കാട് സിറ്റി സൗത്ത് പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി ഒമ്പതോടെ പാലക്കാട് മെഡിക്കൽ കോളേജിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് അപകടകരമായ സ്ഫോടക ശേഖരം കണ്ടെത്തിയത്.
വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും ലോറി നിർത്താതെ മുന്നോട്ടുപോയതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് സംഘം വാഹനം പിന്തുടർന്നു. തുടർന്ന് തടഞ്ഞുനിർത്തി നടത്തിയ വിശദമായ പരിശോധനയിലാണ് തണ്ണിമത്തൻ കയറ്റിയ പെട്ടികളുടെയും ചാക്കുകളുടെയും അടിയിലായി ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ ജലാറ്റിൻ സ്റ്റിക് (Gelatin Stick) വിഭാഗത്തിൽപ്പെടുന്ന അത്യന്തം അപകടകരമായ സ്ഫോടക വസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ തന്നെ അഗ്നിരക്ഷാസേനയെ സ്ഥലത്തെത്തിച്ച് സുരക്ഷാ പരിശോധനയും മുൻകരുതൽ നടപടികളും സ്വീകരിച്ചു.
തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും, സ്ഫോടക വസ്തുക്കൾ എവിടെ നിന്നാണ് കൊണ്ടുവന്നത്, എവിടേക്കാണ് എത്തിക്കാനിരുന്നതെന്ന് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
വൻ ജനസാന്ദ്രതയുള്ള മെഡിക്കൽ കോളേജ് പരിസരത്ത് ഇത്രയും അപകടകരമായ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതോടെ പ്രദേശത്ത് ആശങ്കയും ജാഗ്രതയും ശക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു സംഘങ്ങൾക്കോ ശൃംഖലകളോ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിച്ചുവരികയാണ്.

