പറശിനിക്കടവിൽ ഇരട്ട മരണം; ലോഡ്ജിൽ യുവതി മരിച്ച നിലയിൽ, പിന്നാലെ ഒപ്പമുണ്ടായിരുന്നയാളും ജീവനൊടുക്കി

കണ്ണൂർ: പറശിനിക്കടവിലെ ഒരു ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, ഒപ്പമുണ്ടായിരുന്നയാളെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ. പി. വിജയനാണ് മരിച്ചത്. മാട്ടൂലിൽ യു.പി. സ്കൂളിന് സമീപമാണ് വിജയനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ അയൽവാസിയായ സീമ (50)യോടൊപ്പം വിജയൻ പറശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. രാത്രിയോടെ സീമയെ ലോഡ്ജ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ലോഡ്ജിൽ നിന്നു പോയ വിജയനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
വൈകുന്നേരത്തോടെ ലോഡ്ജ് മുറി പൂട്ടി പുറത്തുപോയ വിജയൻ പിന്നീട് മടങ്ങിയെത്താത്തതിനെ തുടർന്ന് ലോഡ്ജ് അധികൃതർ ഫോൺ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെയും ഇരുവരും ഈ ലോഡ്ജിൽ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതർ പോലീസിനോട് പറഞ്ഞു. സീമയുടെ മരണകാരണം സംബന്ധിച്ച് വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു.
സീമയും വിജയനും തമ്മിൽ മുൻപരിചയവും സൗഹൃദവും ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുക്കുന്ന നടപടികൾ തുടരുകയാണ്. മുട്ടിൽ സ്വദേശിനിയായ സീമയുടെ ഭർത്താവ് സുരേഷ് രണ്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.

