ജയിലിലെ തടവുകാരുടെ വേതന വർധന: പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ജയിലുകളിൽ കഴിയുന്ന തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വർധന സർക്കാർ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കാൻ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
തടവുകാരുടെ വേതന വർധന കേവലം സാമ്പത്തിക വിഷയമല്ലെന്നും, ജയിൽ അന്തേവാസികളുടെ മാനവും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണെന്നും സർക്കാർ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.
ജനുവരി 15നാണ് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ വേതനം ഗണ്യമായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെ വർധനയാണ് നടപ്പാക്കിയത്. ഇതനുസരിച്ച് സ്‌കിൽഡ് ജോലികൾക്ക് 620 രൂപ, സെമി സ്‌കിൽഡ് ജോലികൾക്ക് 560 രൂപ, അൺ സ്‌കിൽഡ് ജോലികൾക്ക് 530 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വേതനം. മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്ന തടവുകാർക്ക് 63 രൂപ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇത് 530 രൂപയായി ഉയർത്തി. 127 രൂപ ലഭിച്ചിരുന്നവർക്ക് 560 രൂപയും, 152 രൂപ ലഭിച്ചിരുന്നവർക്ക് 620 രൂപയുമാണ് പുതുക്കി നിശ്ചയിച്ചത്.
ജയിൽ തടവുകാർക്ക് ന്യായമായ വേതനം നൽകേണ്ടത് ഭരണഘടനാ തത്വമാണെന്നും, ഈ വിഷയത്തിൽ സുപ്രീം കോടതി വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് തടവുകാരുടെ വേതനം പരിഷ്‌കരിക്കുന്നത്. 2016ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം മൂന്ന് വർഷത്തിലൊരിക്കൽ വേതനം പുതുക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും, ഇതിനുമുൻപ് 2018ലാണ് അവസാനമായി പരിഷ്‌കരണം നടന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ തടവുകാർക്ക് നൽകുന്ന വേതനം ഇപ്പോഴും കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

