കഞ്ചിക്കോട്ടെ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; സഹോദരൻ പിടിയിൽ

പാലക്കാട്: കഞ്ചിക്കോട് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിന്റേതു കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ ഓൾഡ് പോസ്റ്റ് ഓഫിസ് തെരുവ് സ്വദേശി ആർ. ബാബു (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബാബുവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയ അമ്മയാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു അമ്മയും മറ്റ് ബന്ധുക്കളും ആരോപിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടം പൂർത്തിയായപ്പോഴാണ് നെഞ്ചിലേറ്റ മർദ്ദനമാണ് മരണകാരണമെന്നു വ്യക്തമായത്.
സംഭവദിവസം രാവിലെ ബാബുവും സഹോദരൻ സതീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും പിന്നീട് വാക്കുതർക്കം ഉണ്ടായി വഴക്കിലേക്കു നീങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. വഴക്കിനിടെ ബാബുവിന് മർദ്ദനമേറ്റതായാണ് പൊലീസ് നിഗമനം.
വാളയാർ ഇൻസ്പെക്ടർ എൻ. എസ്. രാജീവിന്റെ നേതൃത്വത്തിലാണ് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്. സഹോദരന്റെ പങ്ക് സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

