യുവജന കമ്മീഷൻ ക്ഷേമ അദാലത്ത്; ജില്ലയിൽ 12 പരാതികൾ തീർപ്പാക്കി

പാലക്കാട്: കേരള സംസ്ഥാന യുവജന കമ്മീഷൻ നടത്തിയ ജില്ലാതല ക്ഷേമ അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി. പാലക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ആകെ 23 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചതായും, നാല് പരാതികൾ പുതുതായി ലഭിച്ചതായും അറിയിച്ചു.
യുവജനങ്ങളുടെ ജീവിതശൈലീ മാറ്റങ്ങളെയും മാനസികക്ഷേമത്തെയും സംബന്ധിച്ച് യുവജന കമ്മീഷൻ നടത്തുന്ന ശാസ്ത്രീയ പഠനത്തിന് തുടക്കം കുറിച്ചതായി കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു. സംസ്ഥാനത്തെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെ ശാസ്ത്രീയമായി പഠനവിധേയമാക്കുകയാണ് ലക്ഷ്യമെന്നും, പഠനഫലങ്ങൾ റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നാഷണൽ യൂത്ത് സെമിനാർ ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും അറിയിച്ചു.
സ്വകാര്യ പരിശീലന സ്ഥാപനങ്ങൾ അന്യായമായി ഈടാക്കിയ ഫീസ് തിരികെ ലഭിക്കുന്നത്, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക, ഗാർഹിക പീഡനം, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ, സ്വകാര്യ സ്ഥാപനങ്ങളിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭ്യത, സൈബർ–തൊഴിൽ തട്ടിപ്പ്, പി.എസ്.സി സംബന്ധമായ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ കെ. ഷാജഹാൻ, പി.സി. വിജിത, സെക്രട്ടറി ഇൻ ചാർജ് കെ. ജയകുമാർ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.

