കാറിന് തീ കൊളുത്തി കുടുംബത്തോടൊപ്പം ആത്മഹത്യക്ക് ശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു

വയനാട്: മാനന്തവാടിയിലെ എരുമതെരുവിൽ കാറിന് തീ കൊളുത്തി കുടുംബത്തോടൊപ്പം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ തലശേരി സ്വദേശി സജീർ (42) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നജ്മുനീസ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കുടുംബം കാറിനുള്ളിൽ ഇരിക്കെ പെട്രോൾ ഒഴിച്ച് സജീർ തീ കൊളുത്തിയതായാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ച ശേഷമാണ് സജീറിന്റെ മൃതദേഹം വാഹനത്തിനകത്ത് നിന്ന് പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ രണ്ടര വയസ്സുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലവും മരണകാരണം വ്യക്തമാക്കുന്നതുമായ സജീറിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വാഹനത്തിനകത്ത് നിന്ന് പെട്രോൾ സൂക്ഷിച്ച രണ്ട് കാനുകളും പൊലീസ് കണ്ടെത്തി. സംഭവത്തിൽ മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

