തിരുവല്ലയെ ഞെട്ടിച്ച് ‘മരണ സുബിൻ’ന്റെ കൊടുംക്രൂരത; സ്പാ ജീവനക്കാരിയെ കത്തി കാട്ടി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി

L
പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിനെ തുടർന്ന് സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ കാപ്പാ കേസ് പ്രതിയായ ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം സ്ഥാപനത്തിൽ നിന്നു 25,000 രൂപ കവർച്ച ചെയ്തതായും പോലീസ് വ്യക്തമാക്കി.
തിരുവല്ല നഗരത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു സ്പായിൽ ഫെബ്രുവരി ഒന്നിനാണ് സംഭവം നടന്നത്. സുബിനും സംഘവും നേരത്തെ പലതവണ സ്ഥാപനത്തിലെത്തി ഗുണ്ടാ പിരിവായി 50,000 രൂപ ആവശ്യപ്പെട്ടിരുന്നു. സ്പാ ഉടമ ആവശ്യം നിഷേധിച്ചതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് സുബിനും കൂട്ടാളികളും സ്ഥാപനത്തിൽ അതിക്രമിച്ചു കയറി. ജീവനക്കാരിയെ വലിച്ചിഴച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയ സംഘം, കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കവർച്ച ചെയ്ത് പ്രതികൾ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സംഭവം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
കേസെടുക്കുന്നതിൽ കാലതാമസം ഉണ്ടായതായും ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ജില്ലാ പോലീസ് മേധാവി ആരോപണങ്ങൾ നിഷേധിച്ചു. കൃത്യമായ മൊഴികളും മറ്റ് തെളിവുകളും ലഭിച്ചതിനെ തുടർന്ന് ഫെബ്രുവരി മൂന്നിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ഈ കേസിൽ ആറ് പേരാണ് പ്രതികളായി ഉൾപ്പെട്ടിട്ടുള്ളത്. സുബിൻ ഉൾപ്പെടെ മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തു. പൊലീസുകാരെ സ്റ്റേഷനിൽ കയറി ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി ഗുരുതര കേസുകളിൽ പ്രതിയായ സുബിൻ അടുത്തിടെ കാപ്പാ കേസിൽ ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതനായയാളാണെന്നും പോലീസ് വ്യക്തമാക്കി.
തിരുവല്ലയിൽ രാഷ്ട്രീയ-ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ ഈ കേസിൽ ആരെയും പരിഗണിക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ജില്ലാ പോലീസ് മേധാവി നൽകി.

