ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി; റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

എറണാകുളം: വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടി. എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ എ.ജി. സൈജുവിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ചമ്പക്കര സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ വിദേശത്തുള്ള മകളുടെയും ഭർത്താവിന്റെയും പേരിൽ മരട് മുനിസിപ്പാലിറ്റി പരിധിയിൽ വാങ്ങിയ രണ്ട് വീടുകളുടെ ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിനായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി.
ജനുവരി ആദ്യം അപേക്ഷകൾ അക്ഷയ കേന്ദ്രം വഴി 1,200 രൂപ ഫീസ് അടച്ച് നൽകിയിരുന്നു. തുടർന്ന് സൈജു നേരിട്ട് എത്തി സ്ഥല പരിശോധന നടത്തിയെങ്കിലും, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചില്ല. ഇതിനെ തുടർന്ന് നേരിൽ ചോദ്യം ചെയ്തപ്പോൾ 5,000 രൂപ നൽകിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകൂവെന്ന് ആവശ്യപ്പെടുകയും, സ്ത്രീയുടെ കൈവശമുണ്ടായിരുന്ന 2,000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു.
ഒരു വീടിന്റെ സർട്ടിഫിക്കറ്റ് മാത്രമേ ഈ തുകയ്ക്ക് നൽകൂ എന്നും, രണ്ടാമത്തെ വീടിനായി വീണ്ടും അക്ഷയ വഴി അപേക്ഷിക്കണമെന്ന് നിർദേശിച്ചുമാണ് പരാതിക്കാരിയെ മടക്കി അയച്ചത്. പിന്നീട് വീണ്ടും അപേക്ഷ നൽകിയ ശേഷം 3,000 രൂപയുമായി വരാൻ ആവശ്യപ്പെട്ടതോടെയാണ് ഇവർ വിജിലൻസിനെ സമീപിച്ചത്.
ഇന്ന് ഉച്ചയോടെ മുനിസിപ്പാലിറ്റി ഓഫീസിനുള്ളിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സൈജുവിനെ പിടികൂടിയത്. ഇയാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 1064 (വിജിലൻസ് ടോൾഫ്രീ നമ്പർ), 8592900900, 9447789100 (വാട്സാപ്പ്) എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

