കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല; രേഖകളിൽ കൃത്രിമം കാട്ടി ഉടമസ്ഥാവകാശം മാറ്റിയതായി അന്വേഷണ റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിലെ കർഷകൻ കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ പുറത്ത്. കൃഷ്ണസ്വാമി തന്റെ ഭൂമി ഒരിക്കലും വിറ്റിട്ടില്ലെന്നും, റവന്യൂ ഉദ്യോഗസ്ഥരും ലൈസൻസുള്ള ആധാരം എഴുത്തുകാരും ചേർന്ന് രേഖകളിൽ കൃത്രിമം കാണിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റിയെന്നുമാണ് റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തൽ.
ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് 2025 ഒക്ടോബറിലാണ് അട്ടപ്പാടിയിലെ കർഷകനായ കൃഷ്ണസ്വാമി ജീവനൊടുക്കിയത്. സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു. എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
അന്വേഷണ റിപ്പോർട്ട് പ്രകാരം, കൃഷ്ണസ്വാമി ആരെയും ഭൂമി വിറ്റിട്ടില്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും ലൈസൻസുള്ള ആധാരം എഴുത്തുകാർ, സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ, ചില വില്ലേജ് ഓഫീസിലെ ജീവനക്കാർ എന്നിവർ ചേർന്ന് വ്യാജ രേഖകൾ തയ്യാറാക്കി ഉടമസ്ഥാവകാശം അനധികൃതമായി മാറ്റിയെന്നാണ് കണ്ടെത്തൽ. ഇത് ക്രമബദ്ധമായ ഇടപെടലാണെന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
കൃഷ്ണസ്വാമിയുടെ ആത്മഹത്യയ്ക്കു ശേഷം റവന്യൂ വകുപ്പ് ഭൂമിക്ക് നികുതി അടച്ച് നൽകിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രേഖകളിലെ ഗുരുതര പിഴവുകളും കൃത്രിമങ്ങളും കാരണം കർഷകന്റെ അവകാശം നിഷേധിക്കപ്പെട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലും അന്വേഷണ റിപ്പോർട്ടിലുണ്ട്.
ഇതേ സ്വഭാവത്തിലുള്ള മറ്റ് കേസുകൾ അട്ടപ്പാടിയിലോ ജില്ലയിലോ ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തി അടിയന്തരമായി അന്വേഷിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, കൃഷ്ണസ്വാമിയുടെ രേഖകളിൽ കൃത്രിമം നടത്തിയ വില്ലേജ് ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലെയും റീസർവേയിൽ നൽകിയ രേഖകൾ വീണ്ടും സമഗ്രമായി പരിശോധിക്കണം. ഭൂ സർവേ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് സർക്കാർ അനുമതി നിർബന്ധമാക്കണമെന്നും, രേഖകൾ പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഭരണ സംവിധാനത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും, വിഷയത്തിൽ സർക്കാർ തുടർനടപടികൾ എന്താകുമെന്നതിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.


