റോങ് സൈഡിൽ എത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മകൻ ഗുരുതര പരിക്കോടെ ജില്ലാ ആശുപത്രിയിൽ

പാലക്കാട്: പാലക്കാട്–കുളപ്പുള്ളി റൂട്ടിലെ കല്ലേക്കാട് പ്രദേശത്ത് ഉണ്ടായ ദാരുണമായ റോഡ് അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ കൂടെയുണ്ടായിരുന്ന മകൻ ഗുരുതരമായി പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുന്നുംപുറം പള്ളിച്ചന്ത്, ശംഖുവാരത്തോട്, കൽപ്പാത്തി, സ്വദേശിയായ ഫൈസൽ കെ. (41) ആണ് മരിച്ചത്. ഫൈസലിന്റെ മകൻ ഫിറോസ് (17) നാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.
റോങ് സൈഡിലൂടെ അതിവേഗത്തിൽ എത്തിയ കാർ ഫൈസൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ അച്ഛനും മകനും ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണു. ഈ സമയത്ത് പിന്നാലെ എത്തിയ ബസ് നിലത്ത് വീണിരുന്ന മുകളിലൂടെ കയറി ഇറങ്ങിയതായാണ് ദൃക്‌സാക്ഷികളും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വ്യക്തമാക്കുന്നത്. ഇതോടെ ഫൈസലിന് അതീവ ഗുരുതര പരിക്കേറ്റു.
അപകടം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഫൈസലിന്റെ ജീവൻ രക്ഷിക്കാനായില്ല. മകന്റെ നില ഗുരുതരമായതിനാൽ ഡോക്ടർമാർ പ്രത്യേക നിരീക്ഷണത്തിലാണ്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റോങ് സൈഡിലൂടെ വന്ന കാർ ഡ്രൈവറുടെ കുറ്റകരമായ ഡ്രൈവിങ് മൂലമാണ് അപകടം ഉണ്ടായതെന്നും, ഇത് നരഹത്യയാണെന്നും ചൂണ്ടിക്കാട്ടി ഡ്രൈവർക്കെതിരെ നരഹത്യാ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
പാലക്കാട്–കുളപ്പുള്ളി റൂട്ടിൽ, പ്രത്യേകിച്ച് കല്ലേക്കാട് മേഖലയിൽ, അപകടങ്ങൾ വർധിച്ചുവരുന്നതായും റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

