1.31 കോടി വനിതകൾക്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ; തെരഞ്ഞെടുപ്പ് മുന്നോടിയായി സ്റ്റാലിന്റെ വൻ നീക്കം

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, രാഷ്ട്രീയ എതിരാളികളുടെയും ഭരണപരമായ തടസ്സങ്ങളുടെയും ആശങ്കകൾ മറികടന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വൻ പ്രഖ്യാപനവുമായി രംഗത്തെത്തി. തമിഴ്‌നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറുമണിയോടെ 5,000 രൂപ വീതം നേരിട്ട് ക്രെഡിറ്റ് ചെയ്തു.
സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതിന് മുൻപേ തന്നെ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെത്തിയതും ശ്രദ്ധേയമായി. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ പദ്ധതിയുടെ ഭാഗമായി പ്രതിമാസം 1,000 രൂപ വീതമുള്ള 3,000 രൂപയും, പ്രത്യേക വേനൽക്കാല സഹായമായി 2,000 രൂപയും ഉൾപ്പെടുത്തിയാണ് ആകെ 5,000 രൂപ കൈമാറിയത്.
ഈ പദ്ധതിക്കായി ആകെ 6,550 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ക്ഷേമപദ്ധതികൾക്ക് തടസ്സം നേരിടുമെന്ന റിപ്പോർട്ടുകൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അതിവേഗ നടപടിയെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ സ്ത്രീകൾക്ക് നേരിട്ട് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഈ നീക്കം, സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

