പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ റിമാൻഡ് ചെയ്തു

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റിയത്.
കോഴിക്കോട് ജില്ലക്കാരിയായ 16 വയസ്സുള്ള പെൺകുട്ടിയെ കാസർകോട് ജില്ലയിൽ എത്തിച്ച് ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2025 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്.
പോലീസ് സേനയിൽ നിന്ന് സ്വമേധയാ വിരമിച്ച ഫിലിപ്പ് മമ്പാട്, പിന്നീട് മോട്ടിവേഷണൽ സ്പീക്കറായും സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറായും സജീവമായി രംഗത്തുണ്ടായിരുന്നു. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ സാമൂഹിക വിഷയങ്ങൾ മുൻനിർത്തി സമൂഹമാധ്യമങ്ങളിലൂടെ നിരവധി വീഡിയോകൾ പങ്കുവെച്ചിരുന്ന വ്യക്തിയാണെന്നതും ശ്രദ്ധേയമാണ്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഇരയുടെ മൊഴിയും മറ്റ് ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.


