പെൺകുട്ടിയുടെ മരണം: ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പുറത്ത്; ഒരു ഫോണിൽ എട്ട് അക്കൗണ്ടുകൾ

കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. കൊറിയൻ ചിത്രങ്ങളും മറ്റ് ദൃശ്യ ഉള്ളടക്കങ്ങളും ഉൾപ്പെട്ടിരുന്ന ഈ അക്കൗണ്ടിന്റെ പ്രവർത്തനങ്ങളാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രം.
പെൺകുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രാം പേജിൽ ഉണ്ടായിരുന്ന മുപ്പതിലേറെ ഫോളോവേഴ്‌സ് അപ്രത്യക്ഷമായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംഭവത്തിൽ കൂടുതൽ ദുരൂഹത സൃഷ്ടിക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം, സ്‌കൂൾ കേന്ദ്രീകരിച്ച് നടന്ന സൈബർ ഇടപാടുകളെ കുറിച്ചും പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വിദ്യാർത്ഥി സ്‌കൂളിലേക്ക് കൊണ്ടുവന്ന മൊബൈൽ ഫോണിൽ എട്ടോളം Instagram അക്കൗണ്ടുകൾ ഒരേസമയം ലോഗിൻ ചെയ്തിരുന്നുവെന്ന് സൈബർ പരിശോധനയിൽ വ്യക്തമായി. ഈ അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങൾ പോലീസ് ശേഖരിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ രഹസ്യമായി ഇത്തരം ഓൺലൈൻ ഗ്രൂപ്പുകളിൽ സജീവമായിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.
പെൺകുട്ടി എഴുതി വിട്ട ആത്മഹത്യാക്കുറിപ്പിൽ, ‘കൊറിയൻ സുഹൃത്തിന്റെ’ മരണത്തിലുള്ള മാനസിക വിഷമമാണ് താൻ ജീവനൊടുക്കാൻ കാരണമായതെന്ന് വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പാറമടിയിൽ നിന്നാണ് കണ്ടെത്തിയത്.
പരാമർശിച്ച ‘കൊറിയൻ സുഹൃത്ത്’ യഥാർത്ഥ വ്യക്തിയാണോ, അതോ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി ഫോറൻസിക് പരിശോധനകളും ഡിജിറ്റൽ വിശകലനങ്ങളും പോലീസ് തുടരുകയാണ്.

