ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുയുടെ ആൺസുഹൃത്ത് മരിച്ച നിലയിൽ

കാസർകോട്: ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശിയാണ് സന്ദേശ്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ചിന്നു പാപ്പുവിനെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് ആൺസുഹൃത്ത് മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മറ്റൊരാളോടൊപ്പം സുഹൃത്ത് മുറിയിലെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
രാവിലെ ജോലിക്ക് പോയിരുന്ന ആൺസുഹൃത്ത് ഇടയ്ക്കിടെ ചിന്നുവിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് വീണ്ടും വിളിച്ചപ്പോഴും ഫോൺ എടുക്കാതിരുന്നതോടെയാണ് സുഹൃത്തിനെ കൂട്ടി റൂമിലെത്തിയത്.
ദീർഘകാലമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്ന ചിന്നു, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസാദ് നഗറിലെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ചിന്നുവും ആൺസുഹൃത്തും ഒരുമിച്ചായിരുന്നു താമസം. ഇരുവരും തമ്മിലുണ്ടായ ചില തർക്കങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫോൺ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

