തടവുകാരുടെ വേതനവർധന: സുപ്രീം കോടതിയിൽ ഹർജി

ദില്ലി: കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
തടവുകാരുടെ വേതനവർധനവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ തേടിയാണ് നടപടി. ഇതേ വിഷയത്തിൽ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വേതനവർധന സർക്കാർ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചത്.
സംസ്ഥാന സർക്കാർ തടവുകാരുടെ വേതനം പുതുക്കി നിശ്ചയിച്ചത് പ്രകാരം, സ്‌കിൽഡ് ജോലിക്ക് 620 രൂപയും, സെമി-സ്‌കിൽഡ് ജോലിക്ക് 560 രൂപയും, അൺസ്‌കിൽഡ് ജോലിക്ക് 530 രൂപയുമാണ് ദിനവേതനം. ഈ വേതനവർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും, ജയിൽ അന്തേവാസികളുടെ മാനവും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജയിൽ തൊഴിലിനുള്ളതല്ല, ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നും തടവുകാരുടെ വേതനവർധനവ് നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരന്റെ പ്രധാന വാദം. ഹർജിയിൽ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരിക്കുകയാണ്.

