എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസിക്ക് ജാമ്യം

ന്യൂഡൽഹി: രാഷ്ട്രീയ വേട്ടയുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസിക്ക് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
പത്ത് മാസത്തിലധികമായി തിഹാർ ജയിൽൽ കഴിയുന്ന ഫൈസിയെ, ജയിലിലിരിക്കെയായിരുന്നു കഴിഞ്ഞ ജനുവരിയിൽ എസ്ഡിപിഐ ദേശീയ പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുത്തത്. ഭരണകൂടത്തെ വിമർശിക്കുന്ന രാഷ്ട്രീയ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫൈസിക്കെതിരായ നടപടികളെന്ന ആരോപണമാണ് ഉയരുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫൈസിയെ അറസ്റ്റ് ചെയ്തിരുന്നത്. 2025 മാർച്ചിലാണ് ഡൽഹിയിൽ വെച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ജനാധിപത്യാവകാശങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയത്തെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാണ് അറസ്റ്റെന്ന വിമർശനങ്ങൾക്കിടയിലാണ് ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് വന്നിരിക്കുന്നത്.
മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍, അഭിഭാഷകരായ രജത് ഭരദ്വാജ്, അങ്കിത എം ഭരദ്വാജ്, ദുഷ്യന്ത് ചൗധരി, മുഹമ്മദ് ഫിയാസ്, വിശ്വജീത് സിംഗ്, സിദ്ധാര്‍ത്ഥ് സിംഗ് എന്നിവരാണ് എംകെ ഫൈസിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.

