ആൺസുഹൃത്തിനൊപ്പം ഉണ്ടായ തർക്കത്തിന് പിന്നാലെ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

പത്തനംതിട്ട:
തിരുവല്ല കാവുംഭാഗം പെരിങ്ങോളിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ആൺസുഹൃത്തായ വായ്പൂർ സ്വദേശിയായ 21 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ്–അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അപർണ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അടുക്കളയിലെ കഴുക്കോലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു.
സംഭവസമയത്ത് വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നു മണിയോടെ ആൺസുഹൃത്ത് ജാവേദ് സ്കൂട്ടറിൽ വീട്ടിലെത്തിയതായി പറയുന്നു. തുടർന്ന് ഷാൾ അറുത്ത് അപർണയെ തോളിലേറ്റി പുറത്തേക്ക് ഓടുമ്പോഴാണ് അയൽവാസികൾ സംഭവമറിയുന്നത്. ഉടൻ സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നുവെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ കാവുംഭാഗം ജംക്ഷനിൽ വച്ച് അപർണയ്ക്ക് നൽകിയ ഫോൺ ജാവേദ് എറിഞ്ഞ് പൊട്ടിച്ചതായും, തുടർന്ന് സഹോദരന് നൽകിയ ഫോൺ തിരികെ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് അപർണ വീട്ടിലെത്തി ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

