ആർ.ഒ.ആർ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി: കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

തൃശ്ശൂർ: ആർ.ഒ.ആർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ തൃശ്ശൂർ കടിക്കാട് വില്ലേജ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് എൻ. പി.യെ കേരള വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ സംഘം കൈയ്യോടെ പിടികൂടി.
പരാതിക്കാരന്റെ പിതാമഹന് 1975-ൽ പട്ടയം വഴി ലഭിച്ച 98 സെന്റ് ഭൂമി അച്ഛന്റെ പേരിലേക്കു മാറ്റുന്നതിനാവശ്യമായ ആർ.ഒ.ആർ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ആദ്യം മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. പിന്നീട് തുക കുറച്ച് നൽകാമെന്ന് അറിയിക്കുകയും, ഇന്ന് വൈകിട്ട് 3.50 മണിയോടെ 50,000 രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ടോൾ ഫ്രീ നമ്പർ 1064, ഫോൺ നമ്പർ 8592900900, വാട്സ് ആപ്പ് നമ്പർ 9447789100 എന്നിവയിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.

