കഞ്ചിക്കോട് ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്

കഞ്ചിക്കോട് (പാലക്കാട്): പാലക്കാട് കഞ്ചിക്കോട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാലക്കാട് ക്യാമ്പസിനകത്ത് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഡേറ്റാ സയൻസ് എൻജിനീയറിങ് നാലാംവർഷ വിദ്യാർത്ഥിനിയായ തമിഴ്നാട് സേലം സ്വദേശി അശ്വനി കണ്ണൻ (21) ആണ് ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
അക്കാദമിക് ബ്ലോക്കിൽ നിന്ന് ഡൈനിങ് ഹാളിലേക്കു സുഹൃത്തുക്കളോടൊപ്പം നടന്നു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. മറ്റ് വിദ്യാർത്ഥിനികൾക്ക് പിന്നാലെയായിരുന്നു അശ്വനി. പെട്ടെന്ന് നിലവിളി കേട്ട് സഹപാഠികൾ തിരിഞ്ഞുനോക്കിയപ്പോഴാണ് തലയിൽ രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.
വലതുകണ്ണിനു മുകളിലായി നെറ്റിയിലും തലയിലുമാണ് ഗുരുതര പരുക്കേറ്റിരിക്കുന്നത്. ഉടൻ തന്നെ ഐഐടിയിലെ അധ്യാപകരും ഉദ്യോഗസ്ഥരും ചേർന്ന് വിദ്യാർത്ഥിനിയെ വാളയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് രാത്രി വൈകി കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ആരാണ് ആക്രമിച്ചതെന്നതും വ്യക്തമല്ലെന്ന് വിദ്യാർത്ഥിനി നൽകിയ മൊഴിയിൽ പറയുന്നു എന്ന് കസബ പൊലീസ് ഇൻസ്പെക്ടർ എം. സുജിത്ത് അറിയിച്ചു. മരത്തടിയോ മറ്റേതെങ്കിലും വസ്തുവോ ഉപയോഗിച്ചാകാം ആക്രമണമെന്ന നിഗമനത്തിലാണ് പൊലീസ്. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചു വരികയാണ്.
സംഭവത്തെ തുടർന്ന് ക്യാമ്പസിലെ സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ഏകദേശം 200-ഓളം വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിനകത്ത് ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്.

