മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്; യൂട്യൂബ് ചാനലിലൂടെ ഇരകളുടെ വിവരങ്ങൾ പുറത്തുവിട്ടതായി പരാതി

തിരുവനന്തപുരം: മുൻ സംസ്ഥാന ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെ ലൈംഗിക പീഡന കേസുകളിലെ അതിജീവിതരുടെ പേരുകളും മറ്റ് തിരിച്ചറിയാവുന്ന വിവരങ്ങളും വെളിപ്പെടുത്തിയതായുള്ള പരാതിയിലാണ് കേസ്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദില്ലി നിർഭയ കേസ്, കിളിരൂർ–കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസ്, പെരുമ്പാവൂർ പീഡന കേസ് തുടങ്ങിയ നിരവധി കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രീലേഖ പുറത്തുവിട്ടുവെന്നാണ് പരാതി.
സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസ്. അതിജീവിതരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന നിയമവ്യവസ്ഥകൾ വ്യക്തമായി അറിയാവുന്ന പ്രതി, അതിന് വിപരീതമായി ബ്ലോഗിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയതായി എഫ്‌ഐആറിൽ പറയുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലത്ത് നിന്നുള്ള ബിജെപി കൗൺസിലറായ ശ്രീലേഖ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്.
പൊലീസിന്റെ ഭാഗത്തുനിന്ന് നീതിയുക്തമായ അന്വേഷണം നടക്കുമെന്ന വിശ്വാസം തനിക്കില്ലെന്ന് സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ. ജയചന്ദ്രൻ പ്രതികരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും, തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം തുടങ്ങിയെങ്കിലും കേസ് ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്ന് മനസിലായതോടെയാണ് കോടതിയെ സമീപിച്ചതെന്നും ജയചന്ദ്രൻ വ്യക്തമാക്കി.

