നാഗ്പൂരില്‍ സ്ഫോടകവസ്തു യൂണിറ്റില്‍ വൻ ദുരന്തം; 17 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്ര : നാഗ്പൂരില്‍ സ്ഫോടകവസ്തു നിർമ്മാണ യൂണിറ്റില്‍ വൻ ദുരന്തം. ഞായറാഴ്ച ഉണ്ടായ സ്ഫോടനത്തില്‍ 17 പേർ കൊല്ലപ്പെടുകയും 18 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ് ഗ്രാമപ്രദേശത്തുള്ള എസ്‌ബിഎല്‍ കമ്പനിയില്‍ രാവിലെയാണ് അപകടമുണ്ടായത്.
ഡിറ്റണേറ്ററുകളും സ്ഫോടകവസ്തുക്കളും നിർമ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. സ്ഫോടനത്തിന്റെ ആഘാതം കനത്തതായിരുന്നുവെന്നും സമീപപ്രദേശങ്ങളില്‍ പോലും പ്രകമ്പനമുണ്ടായെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു. രക്ഷാപ്രവർത്തനങ്ങള്‍ തുടരുന്നതിനാല്‍ അധികൃതർ പ്രദേശം വളഞ്ഞിട്ടുണ്ട്.
ഡിറ്റണേറ്റർ പാക്കിംഗ് യൂണിറ്റില്‍ രാവിലെ 7 നും 7.15 നും ഇടയിലാണ് സ്ഫോടനം നടന്നതെന്ന് കമ്പനി പ്രതിനിധികള്‍ പിടിഐയോട് പറഞ്ഞു. പരിക്കേറ്റ നിരവധി തൊഴിലാളികളെ ഉടൻ തന്നെ നാഗ്പൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ടീമുകളും എത്തി. നാഗ്പൂർ ജില്ലയിലെ റൗള്‍ഗാവിലെ ഒരു സ്ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരവും ദാരുണവുമാണെന്ന് പ്രമുഖ പാർട്ടികൾ പറഞ്ഞു

