കോൺഗ്രസിന്റെ സർപ്രൈസ്; പാലക്കാട് രമേഷ് പിഷാരടി പരിഗണനയിൽ – ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

കോഴിക്കോട് :നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സമ്മതം നൽകിയതായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പിഷാരടിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ പകരമായി രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകാനാണ് സാധ്യത.
വട്ടിയൂർക്കാവിൽ കെ. മുരളീധരൻ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെയാണ് പിഷാരടിയുടെ പേര് അന്തിമ പരിഗണനയിലേക്കെത്തിയത്. മുൻപ് കണ്ണൻ ഗോപിനാഥൻ എന്ന പേരും ചർച്ചയിൽ വന്നിരുന്നു.
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കെപിസിസി എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് ശേഷം പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. അൻപത് പേരടങ്ങുന്ന പട്ടിക എപ്പോൾ വേണമെങ്കിലും പുറത്തുവിടാൻ സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് സിറ്റിംഗ് മണ്ഡലങ്ങളും ഒറ്റപ്പേരിലെത്തിയ മണ്ഡലങ്ങളുമടങ്ങുന്ന പട്ടികയാണ് കൈമാറിയത്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് പട്ടിക സമർപ്പിച്ചത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ ഒഴികെ മറ്റു സിറ്റിംഗ് എംഎൽഎമാർ തന്നെ വീണ്ടും മത്സരിക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം. ഈ രണ്ട് മണ്ഡലങ്ങളിലെയും ചർച്ചകൾ തുടരുകയാണ്.
ആദ്യഘട്ട പട്ടികയിലെ മറ്റ് പ്രധാന സാധ്യതകൾ ഇങ്ങനെ:
വട്ടിയൂർക്കാവ് – കെ. മുരളീധരൻ,
നെയ്യാറ്റിൻകര – എൻ. ശക്തൻ,
കൊട്ടാരക്കര – ഐഷ പോറ്റി,
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല,
കൊല്ലം – ബിന്ദുകൃഷ്ണ,
ആറന്മുള – അബിൻ വർകി,
അരൂർ – ഷാനിമോൾ ഉസ്മാൻ,
പീരുമേട് – സിറിയക് തോമസ്,
കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്,
മണലൂർ – ടി.എൻ. പ്രതാപൻ,
തൃത്താല – വി.ടി. ബൽറാം,
നാദാപുരം – കെ.എം. അഭിജിത്ത്,
കൊയിലാണ്ടി – പ്രവീൺ കുമാർ.
അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പൻചോല മണ്ഡലങ്ങളിൽ എം. ലിജുവിന്റെ പേരാണ് പരിഗണനയിൽ. സംവരണ മണ്ഡലമായ അടൂരിൽ രമ്യ ഹരിദാസ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്. തിരുവമ്പാടിയിൽ വി.എസ്. ജോയിയുടെ പേരിനാണ് നിലവിൽ മുൻതൂക്കം.

