മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

കോയമ്പത്തൂർ: തമിഴ്‌നാടിനെ നടുക്കിയ കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികളായ മൂന്ന് പേർക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സതീഷ്, സഹോദരൻ കാർത്തിക്, ഗുണ എന്നിവർക്കാണ് കോയമ്പത്തൂർ മഹിളാ കോടതി ശിക്ഷാവിധി നടപ്പിലാക്കിയത്. എം.ബി.എ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലാണ് അതിവേഗത്തിലുള്ള ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
2025 നവംബർ 2-ന് രാത്രി 11 മണിയോടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന 21-കാരിയായ പെൺകുട്ടിയെ ബൈക്കിലെത്തിയ പ്രതികൾ കല്ലുപയോഗിച്ച് കാറിന്റെ ചില്ല് തകർക്കുകയും തടയാൻ ശ്രമിച്ച യുവാവിനെ വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഒരു മാസത്തിനുള്ളിൽ തന്നെ കേസിലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൃത്യം നടന്ന് വെറും നാല് മാസത്തിനുള്ളിൽ വിധി പുറപ്പെടുവിച്ചു എന്നത് നീതിന്യായ വ്യവസ്ഥയുടെ ജാഗ്രത വ്യക്തമാക്കുന്നു. മൂന്ന് പ്രതികൾക്കും മരണം വരെ ജീവപര്യന്തം തടവ്. അതിജീവിതയ്ക്ക് സംസ്ഥാന സർക്കാർ 7 ലക്ഷം രൂപയും, ആക്രമിക്കപ്പെട്ട സുഹൃത്തിന് 2 ലക്ഷം രൂപയും നൽകണം.
പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് വിവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ നാല് മണിയോടെയാണ് വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെ അവശനിലയിൽ പെൺകുട്ടിയെ പൊലിസ് കണ്ടെത്തിയത്. കേസിൽ കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കാൻ പൊലിസിന് സാധിച്ചതാണ് പ്രതികൾക്ക് അർഹമായ ശിക്ഷ വേഗത്തിൽ ഉറപ്പാക്കാൻ സഹായിച്ചത്.

