അലുവ അതുലിന്റെ കൊലപാതകം; കടത്തൂർ സംഘത്തിലെ മൂന്നുപേരെ സംശയത്തിൽ അന്വേഷണം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കടത്തൂർ സംഘത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് നീങ്ങുന്നു. നാലുപേരടങ്ങുന്ന സംഘമാണ് അതുലിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ കരുനാഗപ്പള്ളി പുതിയകാവ് പെട്രോൾ പമ്പിന് സമീപത്താണ് സിസിടിവി ക്യാമറകളുടെ മുന്നിൽ വച്ച് ആക്രമണം നടന്നത്. ജാമ്യത്തിൽ പുറത്തിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് കാറിൽ മടങ്ങുന്നതിനിടെയാണ് ഒരു സംഘം വാഹനം തടഞ്ഞ് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.
ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുല്‍. എന്നാല്‍ ജിം സന്തോഷ് കൊലപാതകവുമായി ഈ ആക്രമണത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ജിം സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുന്നതിനിടെ രണ്ട് പേരെ അതുലും സംഘവും ആക്രമിച്ചിരുന്നു. അന്ന് ആക്രമിക്കപ്പെട്ട അനീറും സംഘവുമാണ് പ്രതികാരമായി അതുലിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതി ‘കുക്കു’ എന്ന് വിളിക്കുന്ന മനുവും അതുലിനൊപ്പം കാറിലുണ്ടായിരുന്നു. മനുവാണ് വാഹനം ഓടിച്ചിരുന്നത്. ആക്രമണത്തിൽ മനുവിന് കൈയ്ക്ക് വെട്ടേറ്റു. ഇയാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യ വ്യവസ്ഥ പ്രകാരം ഇരുവരും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അതുലിനെ ലക്ഷ്യമിട്ട് തന്നെയാണ് സംഘം എത്തിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
അതേസമയം, സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്ന വിമർശനവും ഉയരുന്നു. അതുലിനെ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
2025 മാർച്ച് 27-നാണ് പടനായർകുളങ്ങര സ്വദേശി എം. സന്തോഷ് എന്ന ജിം സന്തോഷിനെ വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ച് വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പഴയ വൈരാഗ്യമാണ് ആ കൊലപാതകത്തിന് കാരണമായത്. ആ കേസിൽ അലുവ അതുലും സംഘവും പ്രതികളായിരുന്നു. കൊലപാതക കേസിനൊപ്പം ലഹരി കേസുകളിലും അതുലിന് ബന്ധമുണ്ടെന്നുമാണ് വിവരം.

കരുനാഗപ്പള്ളി കൊലപാതക കേസിൽ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. വിഷ്ണു, ബ്ലാക്ക് വിഷ്ണു, ആഷിക്, ആഷിക് തോമ, ഹുസൈൻ എന്നിവരുടെ പേരുകൾ കേസിൽ ഉൾപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്താകമാനം ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ജിം സന്തോഷ്

