അലുവ അതുൽ കൊലപാതകം: നാല് പേർ പിടിയിൽ

കരുനാഗപ്പള്ളി: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അലുവാ അതുൽ എന്ന അതുലിനെ (30) കൊലചെയ്ത കേസിൽ നാല് പേർ പിടിയിൽ. ആക്രമണത്തിൽ പങ്കെടുത്ത രണ്ടു പേരെയും അവർക്ക് സഹായം ചെയ്ത രണ്ട് കൂട്ടാളികളെയും ആണ് പിടികൂടിയതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

ശനി പകൽ 11.15ന് ദേശീയപാതയിൽ പുതിയകാവിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്. ദേശീയപാത ഓച്ചിറ ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്ന അതുലിനെ ഹരിയാന രജിസ്‌ട്രേഷൻ കാറിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിക്കൊന്നത്. ആയുധങ്ങൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസുകളും മറ്റും വെട്ടിത്തകർത്ത ശേഷം കാറിനുള്ളിൽനിന്ന് അതുലിനെ പുറത്തേക്ക് വലിച്ചിറക്കിയാണ് നാലംസംഘം വെട്ടിക്കൊന്നത്. തുടർന്ന് അക്രമിസംഘം കാറിൽ രക്ഷപ്പെട്ടു. തലയ്ക്കും കാലിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റ അതുലിനെ പൊലീസ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അതുലിനൊപ്പം ഉണ്ടായിരുന്ന മനുവിനും (കുക്കു) ചെറിയ പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ വർഷം കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടിൽ കയറി അമ്മയുടെ മുന്നിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അതുൽ. അക്രമിസംഘത്തെപ്പറ്റി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. അതുലിനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. പരേതനായ അശോകന്റെയും രജനിയുടെയും മകനാണ് അതുൽ. ഭാര്യ: പ്രതീഷ. മകൻ: ആത്മജ്.

