കൊല്ലത്ത് ഭാര്യയെ ശല്യപ്പെടുത്തിയതിന് യുവാവിനെ മര്‍ദിച്ചുകൊന്നു

കൊല്ലം: ഭാര്യയെ സ്ഥിരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടിയം ഉമയനല്ലൂര്‍ ദിലീപ് ഭവനില്‍ ദിലീപ് (42) ആണ് മരിച്ചത്. സംഭവത്തില്‍ കല്ലുവാതുക്കല്‍ സ്വദേശികളായ വരുണ്‍ (30), ഭാര്യ സോന എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: വേളമാനൂര്‍ സ്വദേശിനിയായ യുവതിക്ക് മരിച്ച ദിലീപ് ഫോണിലൂടെ നിരന്തരം മെസ്സേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നു. ഇത് യുവതി ഭര്‍ത്താവിനോട് അറിയിച്ചു. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ദിലീപിനെ യുവതിയുടെ ഭര്‍ത്താവ് സംസാരിക്കുന്നതിനായി തന്റെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഉളിയനാടുള്ള വീടിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ ദിലീപിനെ ചോദ്യം ചെയ്ത ശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദിലീപ് കുഴഞ്ഞുവീണു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ചാത്തന്നൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ദിലീപിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

