നിയമസഭാ തിരഞ്ഞെടുപ്പ് 2026; അസമില്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ്

ന്യൂഡൽഹി: കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമബംഗാൾ എന്നിവടങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. മെയ് ഒമ്പതിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.
പുതുച്ചേരി, അസം തെരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23നും പശ്ചിമ ബംഗാളിൽ രണ്ടു ഘട്ടങ്ങളായി ഏപ്രിൽ 23, 29 തീയതികളിലും നടക്കും.
കേരളത്തിലെ 140 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16നുണ്ടാകും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 23ന്. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24ന് നടക്കും. മാർച്ച് 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി.
സംസ്ഥാനങ്ങൾ സന്ദർശിച്ച് തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തിയെന്നും തീവ്ര വോട്ടർപട്ടിക പരിഷ്കരണം വിജയകരമായി പൂർത്തിയാക്കിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. 17.4 കോടി വോട്ടർമാർ തെരഞ്ഞെടുപ്പിൽ ഭാഗമാകും.വോട്ടർപട്ടിക ശുദ്ധീകരണം ലക്ഷ്യം വെച്ചാണ് എസ്ഐആർ നടത്തിയത്. 824 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൻ്റെ ഉത്സവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

