മൃതശരീരം ചിന്നിച്ചിതറി; ഞെട്ടൽ മാറാതെ നാട്ടുകാർ; സ്ഫോടനത്തിൽ നടുങ്ങി നാട്

കോഴിക്കോട്: കുന്ദമംഗലത്ത് വീടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ശക്തമാക്കി. അനധികൃതമായി സ്ഫോടക വസ്തുക്കൾ നിർമ്മിച്ച് സൂക്ഷിച്ചതും അതിലൂടെ മരണത്തിന് ഇടയായതുമായ കുറ്റങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപകടത്തിൽ വീട്ടുടമസ്ഥൻ രാഹുലും സഹോദരീഭർത്താവും മരിച്ചതായി പൊലീസ് വ്യക്തമാക്കി. അതേസമയം ഷിനി, ഭർത്താവ് വിഷ്ണു, സിമി എന്നിവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നതാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് സൂക്ഷിച്ചിരുന്ന പടക്ക സാമഗ്രികളും വൻതോതിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ വീട് ഗുരുതരമായി തകർന്നതായും പരിസര പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ പൊട്ടിത്തെറി പ്രദേശത്തെ നടുക്കിയിരുന്നു. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


