എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വിദ്വേഷ പരാമർശം: വനിതാ ലീഗ് നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പരാമർശവുമായി വനിതാ ലീഗ് നേതാവ്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായ ആയിഷത്ത് ഫർസാനയാണ് ഷാനവാസ് പാദൂരിനെ ‘കപട വിശ്വാസി’ എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
മുള്ളേരിയയിൽ നടന്ന യുഡിഎഫ് കുടുംബ യോഗത്തിലായിരുന്നു വിദ്വേഷ പ്രസംഗം. സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മതവിശ്വാസങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്ന രീതിയിലാണ് ആയിഷത്ത് ഫർസാന പ്രസംഗിച്ചത്.
‘മുനാഫിഖിന്റെ പണിയെടുക്കുന്നവൻ’ എന്ന പ്രയോഗത്തിലൂടെ സ്ഥാനാർത്ഥിയെ മതപരമായി അധിക്ഷേപിക്കാനാണ് ലീഗ് നേതാവ് ശ്രമിച്ചത്. രാഷ്ട്രീയമായ വിയോജിപ്പുകൾക്ക് പകരം സ്ഥാനാർത്ഥിയുടെ വിശ്വാസത്തെയും വ്യക്തിത്വത്തെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടായി മാറുമെന്നുമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. ഷാനവാസ് പാദൂരിന് ലഭിക്കുന്ന വലിയ ജനസ്വീകാര്യതയിൽ വിറളി പൂണ്ടാണ് യുഡിഎഫ് വിദ്വേഷ പ്രചാരണങ്ങളുമായി രംഗത്തിറങ്ങുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
ജില്ലാ ആസ്ഥാനമുൾപ്പെടുന്ന കാസർഗോഡ് മണ്ഡലം ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും. രാഷ്ട്രീയ പോരാട്ടത്തിൽ അടിപതറുമ്പോൾ വർഗീയ പരാമർശങ്ങളിലൂടെ വോട്ട് പിടിക്കാനുള്ള ലീഗിന്റെ തന്ത്രം ജനം തള്ളിക്കളയുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു

