അമീബിക് മസ്തിഷ്ക ജ്വര സംശയം; ഛർദിയെത്തുടർന്ന് ചികിത്സയിലിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

പാലക്കാട്: അമീബിക് മസ്തിഷ്ക ജ്വരമാണെന്ന സംശയത്തിനിടെ ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. കുഴൽമന്ദം സി.എ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും നൊച്ചുള്ളിപ്പാലം കോക്കാട് കവറത്തറ വീട്ടിൽ വിനോദ്–ബിന്ദു ദമ്പതികളുടെ മകനുമായ മിഥുൻ (13) ആണ് മരിച്ചത്.
ഛർദിയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട മിഥുനിനെ ഈ മാസം എട്ടിന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് 12-ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് രണ്ടോടെയാണ് മരണം സംഭവിച്ചത്.
മരണകാരണം വ്യക്തമായിട്ടില്ല. വീടിന് സമീപമുള്ള കുളത്തിലെ വെള്ളം വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരമാണെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മഞ്ഞാടി വാതക ശ്മശാനത്തിൽ നടക്കും. സഹോദരങ്ങൾ: അനാമിക, അവന്തിക.

