പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 77കാരന് 15 വർഷം കഠിനതടവ്

പാലക്കാട്: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 77 വയസ്സുകാരന് 15 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. മധുരൈ ആവണിപുരം കനകുപിള്ളൈ സ്ട്രീറ്റ് വണ്ണാർലൈൻ സ്വദേശി ഗുരുസ്വാമി (77) യെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം. സിന്ധു തങ്കം ശിക്ഷിച്ചത്.
ഒന്നര ലക്ഷം രൂപ പിഴയായും കോടതി വിധിച്ചു. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒന്നര വർഷം അധിക തടവും അനുഭവിക്കണം. പിഴത്തുകയ്ക്ക് പുറമെ അതിജീവിതയ്ക്ക് അധിക ധനസഹായം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2024 ജൂലൈ 27-ന് അട്ടപ്പള്ളം പ്രദേശത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തു വയസ്സുകാരിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
അന്നത്തെ വാളയാർ സബ് ഇൻസ്പെക്ടറായ ജെയ്‌സൺ ജെ. രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തെ സി.പി.ഒ രജനി സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രമിക ഹാജരായി. കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ എ.എസ്.ഐ സതി ഏകോപിപ്പിച്ചു.

