വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് നാലുവർഷം; തട്ടിയെടുത്തത് ഒമ്പത് ലക്ഷവും ഏഴ് പവനും, വിവാഹ ദിനത്തിൽ മുങ്ങി

പാലക്കാട്: വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് പാലക്കാട് നിന്ന് അറസ്റ്റിലായത്. 29കാരിയായ യുവതിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി നാലുവർഷത്തോളം പീഡിപ്പിക്കുകയും വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഏഴ് പവൻ സ്വർണവും ഒൻപത് ലക്ഷത്തോളം രൂപയും കൈക്കലാക്കുകയും ചെയ്തു. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നത് അറിഞ്ഞതിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകി. ഇതനുസരിച്ച് യുവതിയും അമ്മയും ബന്ധുക്കളുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും സച്ചിൻകുമാർ എത്തിയില്ല. വിവാഹത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അടുത്ത സുഹൃത്ത് തിരുവല്ലത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നും, ഇക്കാരണത്താൽ തനിക്ക് ക്ഷേത്രത്തിൽ എത്താനാവില്ല എന്നുമാണ് അറിയിച്ചിരുന്നത്. ഇതോടെ വിവാഹം മുടങ്ങി.
അതിനുശേഷം, പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് സച്ചിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വിവരം യുവതി അറിഞ്ഞു. തുടർന്നാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ഒൻപതുലക്ഷം രൂപയും ഏഴുപവന്റെ സ്വർണവും തട്ടിയെടുത്തു എന്നും കാണിച്ച് യുവതി വിഴിഞ്ഞം പൊലീസിൽ പരാതിൽ നൽകിയത്. അന്വേഷണം വരുന്നത് കണ്ട് സച്ചിൻകുമാർ ബംഗളൂരുവിലേയ്ക്ക് മുങ്ങി. പിന്നാലെ, വിഴിഞ്ഞം പൊലീസ് കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും റെയിൽവേ പൊലീസിലും വിവരം നൽകി. പാലക്കാടു വെച്ച് തീവണ്ടിയിൽ നിന്ന് റെയിൽവേ പൊലീസാണ് സച്ചിനെ പിടികൂടിയത്.

