0:00
സഹോദരിയെ ചീത്ത പറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കം; മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

പാലക്കാട്: ആലത്തൂരിനടുത്ത് ചിറ്റിലഞ്ചേരി കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) മരിച്ചു. മകന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ മെയ് 13-ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സഹോദരിയെ അച്ഛൻ വഴക്കുപറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ മകൻ സുനിൽ (35) കൈക്കോട്ടുകൊണ്ട് മുത്തുവിനെ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി ചികിത്സയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ വധശ്രമക്കേസിൽ നേരത്തെ തന്നെ അറസ്റ്റിലായി റിമാൻഡിലായിരുന്ന സുനിലിനെതിരെ ഇപ്പോൾ കൊലപാതക കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

