രണ്ടുമാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : അക്ഷരലോകത്ത് പിച്ചവയ്‌ക്കുന്ന കുരുന്നുകളുടെ കളിചിരികൾ തിങ്കളാഴ്‌ചമുതൽ വിദ്യാലയമുറ്റത്തെ മനോഹര ചിത്രങ്ങളാകും. നവാഗതരെ സ്വീകരിക്കാൻ സംസ്ഥാനത്തെ സ്‌കൂളുകൾ ഒരുങ്ങി. 12,938 സ്‌കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നത് രണ്ടര ലക്ഷത്തോളം കുരുന്നുകൾ. കുട്ടികളെ വരവേൽക്കാൻ പ്രവേശന ഗാനവും കലാപരിപാടികളും സമ്മാനവും മധുരവുമുണ്ടാകും.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ്. രാവിലെ 9.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനാകും. എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. സ്‌കൂളുകളുടെ ഫിറ്റ്‌നസ് നടപടികളിൽ അവസാന നിമിഷംവരെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഞായറാഴ്‌ചയാണ് പലയിടത്തും സർട്ടിഫിക്കറ്റ് ലഭിച്ചത്. പാഠപുസ്‌തക വിതരണം അന്തിമഘട്ടത്തിലാണ്.
ഹൈസ്‌കൂളിൽ അധികസമയം തുടരും ഹൈസ്‌കൂൾ ക്ലാസുകളിൽ പഠനസമയം അരമണിക്കൂർ വർധിപ്പിച്ചത് ഇൗ അധ്യയന വർഷവും തുടരും. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് അരമണിക്കൂർ അധികം ക്ലാസ്. രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനിട്ടും അധിക പ്രവൃത്തിസമയം ഉൾപ്പെടുത്തി കഴിഞ്ഞവർഷം പീരീഡ് ക്രമീകരിച്ചിരുന്നു. യുപി ക്ലാസുകളിൽ മൂന്ന് ശനിയാഴ്‌ചയും ഹൈസ്‌കൂളിൽ ഏഴു ശനിയാഴ്‌ചയും പ്രവൃത്തിദിനമായിരിക്കും.

