സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടിയെടുത്തെന്ന പരാതി; യുവതി അറസ്റ്റിൽ

പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് വർഷങ്ങളായി പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യു.എസ്.ബി ഗാർഡനിൽ താമസിക്കുന്ന പ്രിൻസി (46)യെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം സ്വദേശിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് നടപടി. 2006 മുതൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പല തവണകളിലായി പണവും മൊബൈൽ ഫോണുകളും ഉൾപ്പെടെ കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
പട്ടയവുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തിനായി സർക്കാർ ഓഫീസിലെത്തിയപ്പോൾ പരാതിക്കാരനുമായി പ്രിൻസി പരിചയപ്പെടുകയും പിന്നീട് അത് സൗഹൃദമായി മാറുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് പല ഘട്ടങ്ങളിലായി പണം വാങ്ങിയതായും പരാതിയിൽ പറയുന്നു.
പിന്നീട് ഇരുവരുടെയും ബന്ധം വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് കുടുംബജീവിതം തകർന്നുവെന്നും താമസിക്കാൻ പുതിയ വീട് വാങ്ങേണ്ട സാഹചര്യമാണെന്നും പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ആവശ്യപ്പെട്ട തുക ലഭിക്കാത്ത സാഹചര്യത്തിൽ പരാതിക്കാരന്റെ കുടുംബത്തെ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ കൂടി കൈപ്പറ്റിയതായും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി മാസംതോറും പണം വാങ്ങുന്നത് തുടർന്നതായും ആകെ 20 ലക്ഷം രൂപയോളം തട്ടിയെടുത്തതായുമാണ് വിരമിച്ച ഉദ്യോഗസ്ഥന്റെ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കഴിഞ്ഞ ദിവസം വൈകിട്ട് പ്രിൻസിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വടക്കഞ്ചേരി ബസ് സ്റ്റാൻഡിന് സമീപം പ്രിൻസിയുടെ ഉടമസ്ഥതയിൽ ഒരു ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. സമാനരീതിയിൽ മറ്റ് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുമോ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വിവിധ ഉദ്യോഗസ്ഥരുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

