രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ വീണ്ടും ബലാത്സംഗ ആരോപണം; പുതിയ പരാതി പാർട്ടി നേതൃത്വത്തിന്

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെ ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരി വീണ്ടും ബലാത്സംഗ പരാതി ഉന്നയിച്ചു. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് യുവതി പരാതി നൽകിയത്. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് എന്നിവർക്കാണ് ഇമെയിൽ വഴി പരാതി അയച്ചിരിക്കുന്നത്.
പരാതിയിൽ, പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു വ്യക്തിയുടെ അറിവോടെയാണ് പീഡനം നടന്നതെന്നും സുഹൃത്തിന്റെ വീട്ടിലും ഹോംസ്റ്റേയിലും കൊണ്ടുപോയി പലവട്ടം ബലാത്സംഗം ചെയ്തതായും യുവതി ആരോപിക്കുന്നു. ശരീരമാകെ മുറിവേൽപ്പിച്ച ക്രൂര പീഡനത്തിനിരയായതായും തുടർന്ന് വിവാഹ വാഗ്ദാനം പിൻവലിച്ചുവെന്നുമാണ് പരാതിയുടെ ഉള്ളടക്കം.
യുവതിയുടെ പുതിയ പരാതി കോൺഗ്രസ് നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. ഇത്തരത്തിലുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണവിധേയമാക്കേണ്ടതാണെന്നും നടപടിയെക്കുറിച്ച് നിയമോപദേശം തേടുന്നുണ്ടെന്നും പാർട്ടി വ്യക്തമാക്കി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. തമിഴ്നാട്–കർണാടക അതിർത്തിയിലെ ബാഗലൂരിലെ ഒരു റിസോർട്ടിൽ കഴിഞ്ഞിരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് എത്തുന്നതിന് മുമ്പ് സ്ഥലത്ത് നിന്നു മാറി പോയതായും പിന്നീട് കേരള അതിർത്തി വഴികൾ ഒഴിവാക്കി കോയമ്പത്തൂർ ഭാഗത്തേക്ക് സഞ്ചരിച്ചതായും അന്വേഷണ സംഘം കരുതുന്നു. കേസിലെ രണ്ടാമത്തെ പ്രതിയായ ജോബി ജോസഫും കൂടെയുണ്ടാകാമെന്നാണു സൂചന.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.

