മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ

പത്തനംതിട്ട:
മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി.
റിമാൻഡ് ഇല്ലെങ്കിൽ അതിജീവിതയുടെ ജീവന് ഭീഷണിയുണ്ടാകുമെന്നും, പ്രതി ഹാബിച്വൽ ഒഫൻഡറാണെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അതിജീവിതയ്‌ക്കെതിരെ സൈബർ ആക്രമണത്തിനും മാനസിക സമ്മർദം സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമായെന്നും കോടതിയെ അറിയിച്ചു. പൊലീസ് വാദങ്ങൾ മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു.
ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാഹുലിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചതോടെ ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം ഉണ്ടായി. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാർ പൊലീസ് വാഹനം തടഞ്ഞതോടെ ഉന്തുംതള്ളുണ്ടായി. കനത്ത പ്രതിഷേധത്തെ തുടർന്ന് ഏറെ വൈകിയാണ് രാഹുലിനെ ആശുപത്രിയിൽ നിന്ന് പുറത്തേക്കു മാറ്റിയത്.
അതേസമയം, പരാതിയിലെ എല്ലാ ആരോപണങ്ങളും രാഹുൽ നിഷേധിച്ചു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്നും പീഡനമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ചോദ്യം ചെയ്യലിൽ “എല്ലാം വക്കീൽ പറയും” എന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയിൽ, ക്രൂര ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് അർധരാത്രിയിൽ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയ പരാതിയിൽ രഹസ്യമായി നടത്തിയ നടപടിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


