ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവം: കുറിപ്പുകള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലത്തെ സായി സ്പോർട്സ് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് ഒളിമ്പ്യൻ അനിൽ കുമാർ. കുട്ടികൾ വെറുതെ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനില്ലെന്നും, പൊലീസ് സമീപിച്ചാൽ അറിയാവുന്ന വിവരങ്ങൾ വ്യക്തമാക്കുമെന്നും അനിൽ കുമാർ പറഞ്ഞു. സായി സ്പോർട്സ് സ്കൂളിലെ സെൻട്രൽ ഇൻചാർജ് കുട്ടികളോട് മോശമായാണ് പെരുമാറുന്നതെന്നും, സായിയിലെ ജോലി വിട്ടതിനു പിന്നിൽ സെൻട്രൽ ഇൻചാർജും കേരള റീജിയൺ ഇൻചാർജും കാരണമാണെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റാഫ് അംഗങ്ങൾക്കെതിരെ കൂടുതൽ പരാതികൾ നിലവിലുണ്ടെന്നും, മുൻപ് ഒരു സ്റ്റാഫ് അംഗം ആത്മഹത്യ ചെയ്തതും പീഡനത്തിന്റെ ഫലമായിരുന്നുവെന്നും അനിൽ കുമാർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് കടുത്ത അധിക്ഷേപവും മാനസിക സമ്മർദ്ദവും നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെയാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ സാന്ദ്രയെയും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വൈഷ്ണവിയെയും ഹോസ്റ്റലിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ച വിദ്യാർത്ഥിനികൾ. രാവിലെ അഞ്ചുമണിയോടെ പരിശീലനത്തിന് പോകാനായി വാർഡനും മറ്റ് വിദ്യാർത്ഥിനികളും മുറിയിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് മുറിയ്ക്കുള്ളിലെ ഫാനുകളിൽ തൂങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

