പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയുടെ പിന്നിൽ മർദനം, കൊലപാതകമെന്ന് കുടുംബം

കൽപ്പറ്റ: വയനാട് കാട്ടിക്കുളം തോൽപ്പെട്ടിയിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് കുടുംബം രംഗത്ത്. കാട്ടിക്കുളം സ്വദേശിയായ 19 വയസുകാരൻ വിഷ്ണുവിന്റെ മരണത്തിലാണ് കുടുംബം ഗുരുതര സംശയം ഉയർത്തിയത്.
ശനിയാഴ്ച രാവിലെയാണ് വിഷ്ണു കർണാടക അതിർത്തി പ്രദേശമായ കുട്ടയിലെ പെൺസുഹൃത്തിനെ കാണാനായി വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ വൈകുന്നേരത്തോടെ വിഷ്ണു അബോധാവസ്ഥയിലായെന്നും, പെൺസുഹൃത്തും സഹോദരനും ചേർന്ന് കുട്ടയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
വിഷ്ണുവിന്റെ മൃതദേഹത്തിൽ തലയുടെ പിന്നിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ഇത് കൊലപാതകമാണെന്ന സംശയം ശക്തിപ്പെടുത്തുന്നതായും കുടുംബം പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഒ.ആർ. കേളുവിന് കുടുംബം പരാതി നൽകിയിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെയാണ് വിഷ്ണുവിന്റെ സംസ്കാരം നടത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ഉണ്ടാകുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

