വാളയാർ ആൾക്കൂട്ടക്കൊലക്കേസ്: എട്ട് പ്രതികൾക്ക് ജാമ്യം; റാം നാരായണന്റെ കുടുംബം കലക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹം

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം. കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി റാം നാരായണന്റെ സഹോദരൻ ശശികാന്ത് പാലക്കാട് കലക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം ആരംഭിച്ചു.
പ്രതികൾക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ ദുർബലമായതിനാലാണെന്ന ആരോപണമാണ് ഉയരുന്നത്. കേസ് കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ലാഘവം കാണിച്ചുവെന്നും ഇതിന്റെ ഫലമായാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചതെന്നും കുടുംബം ആരോപിച്ചു. ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. റാം നാരായണന്റെ കുടുംബവും നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
കേസിൽ കൊല്ലപ്പെട്ട റാം നാരായണന്റെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ അഡ്വ. കെ. എസ്. നിസാർ വ്യക്തമാക്കി.
വിളയോടി ശിവൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു
കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് എസ്.സി–എസ്.ടി ജില്ലാ പ്രത്യേക കോടതി ആറാം പ്രതിയെ ഒഴികെ എട്ട് പ്രതികൾക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിന് ശേഷം പ്രതികളുടെ റിമാൻഡ് രണ്ട് തവണ നീട്ടിയിരുന്നു. തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യവ്യവസ്ഥകളിൽ പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകരുതെന്നും നിർദേശമുണ്ട്.
ഡിസംബർ 17നാണ് 31 വയസുള്ള റാം നാരായൺ ഭയ്യയെ പ്രതികൾ മണിക്കൂറുകളോളം തടഞ്ഞുവച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കള്ളനെന്ന് ആരോപിച്ചാണ് റാം നാരായണനെ തടഞ്ഞുവച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോയെന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് കേസ് രേഖകൾ.

