കാസർകോട് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ


കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് 18കാരിയായ മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയായ ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമർ ഫറൂഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്.
ഇന്ന് വൈകിട്ടാണ് സംഭവം. വീട്ടിൽ നിന്നുള്ള നിലവിളി കേട്ട് എത്തിയ അയൽവാസികൾ രക്തത്തിൽ കുളിച്ച നിലയിൽ ജുമൈലയെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസമയത്ത് ജുമൈലയുടെ അമ്മയും വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. വിദേശത്തായിരുന്ന ഉമർ ഫറൂഖ് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഇയാൾക്കെതിരെ മുൻപും നിരവധി കേസുകളുണ്ടെന്നാണ് വിവരം. ഭാര്യയുമായി വഴക്ക് പതിവായിരുന്ന ഇയാൾ ഒരുഘട്ടത്തിൽ വിവാഹമോചന തീരുമാനത്തിലേക്കും എത്തിയിരുന്നു.
അടുത്തിടെ ഭാര്യയുമായി വഴക്ക് മൂർച്ഛിക്കുകയും ലഹരി ഉപയോഗിച്ച് വീട്ടിൽ ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇതിന് പിന്നാലെ ലഹരി ഉപയോഗം പതിവായിരുന്നുവെന്നും പ്രദേശവാസികൾ വ്യക്തമാക്കി. അടുത്തിടെയായിരുന്നു ജുമൈലയ്ക്ക് 18 വയസ് തികഞ്ഞത്.

