കാസർഗോഡ് മെഡിക്കൽ കോളേജിന്റെ ഫണ്ട് വകമാറ്റി; ഇടുക്കി നഴ്സിങ് കോളേജ് നിർമാണത്തിനായി കൈമാറ്റം

കാസർഗോഡ്:
ഗവ. കാസർഗോഡ് മെഡിക്കൽ കോളേജിന് ചെറുകിട മരാമത്ത് ജോലികൾക്കായി അനുവദിച്ച ഫണ്ടിന്റെ ഒരു ഭാഗം ആരോഗ്യ വകുപ്പ് വകമാറ്റി. ഇടുക്കി ഗവ. നഴ്സിങ് കോളേജ് നിർമാണ പ്രവർത്തനങ്ങൾക്കായാണ് ഫണ്ട് പുനർവിനിയോഗം ചെയ്തത്. നേരത്തെ അനുവദിച്ച നാല് കോടി 17 ലക്ഷം രൂപയിൽ 20 ശതമാനമാണ് ഇടുക്കി നഴ്സിങ് കോളേജിന് കൈമാറിയത്.
മെഡിക്കൽ കോളേജിലെ ലക്ചർ ഹാളിന്റെ മേൽക്കൂര, സീലിംഗ് എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായാണ് ഈ തുക ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ ചെറുകിട മരാമത്ത് ജോലികൾക്കായി കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് പദ്ധതി ശുപാർശ സമർപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് ഫണ്ട് വകമാറ്റാൻ തീരുമാനിച്ചത്.
ഇടുക്കി ഗവ. നഴ്സിങ് കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ നിലവിൽ ഇടുക്കി മെഡിക്കൽ കോളേജിലാണ് ക്ലാസുകൾ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്കായി കാസർഗോഡ് മെഡിക്കൽ കോളേജിന്റെ ഫണ്ടിൽ നിന്ന് ഒരു ഭാഗം മാറ്റിവെച്ചത്.
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം ശേഷിക്കെ അടിയന്തരമായി നടപ്പാക്കേണ്ട പണികൾക്കായുള്ള ശുപാർശയും പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അനുമതി നേടാൻ സാധിച്ചില്ലെങ്കിൽ ശേഷിക്കുന്ന ഫണ്ടും കാസർഗോഡ് മെഡിക്കൽ കോളേജിന് നഷ്ടമാകാൻ സാധ്യതയുണ്ട്. സർക്കാർ അനുമതിയോടെ മറ്റ് അടിയന്തര പദ്ധതികൾക്കായി ഫണ്ട് പുനർവിനിയോഗം ചെയ്യാമെന്നിരിക്കെ അതും ഇതുവരെ നടന്നിട്ടില്ല.
ലാബ്, ലൈബ്രറി, ലക്ചർ ഹാൾ, വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ഹോസ്റ്റലുകൾ, ക്വാർട്ടേഴ്‌സുകൾ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ ഗുരുതരമായ കുറവ് തുടരുന്ന സാഹചര്യത്തിലാണ് ലഭിച്ച ഫണ്ടിന്റെ ഒരു ഭാഗം നഷ്ടമായതും ശേഷിക്കുന്ന തുകയുടെയും ഭാവി അനിശ്ചിതത്വത്തിലായതും.

