വിധിയുടെ ക്രൂര വിളയാട്ടം; മകന്റെ മരണം നൽകിയ മുറിവുണങ്ങും മുൻപേ മകളും മടങ്ങി — കണ്ണീരിൽ മുങ്ങി ഒരു കുടുംബം

ഇരിട്ടി: വിധിയുടെ ക്രൂരത വീണ്ടും ഒരേ കുടുംബത്തെ തേടിയെത്തിയപ്പോൾ, ഒരു വീടും ഒരു നാടും ഒരുപോലെ കണ്ണീരിലായി. മാസങ്ങൾക്ക് മുൻപ് മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ മുന്നിലേക്ക്, ആ മുറിവുണങ്ങും മുൻപേ മകളുടെയും അപ്രതീക്ഷിത വിയോഗവാർത്ത എത്തി.
ഇരിട്ടിയിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ മുബഷീറ (24) കുഴഞ്ഞുവീണ് മരിച്ച സംഭവമാണ് നാടിനെ നടുക്കിയത്. യുവതിയുടെ അപ്രതീക്ഷിത മരണവാർത്ത അറിഞ്ഞത് നാടാകെ ദുഃഖവാർത്തയായി.
എന്നാൽ ഈ വിയോഗത്തെ അതിവേദനാജനകമാക്കുന്നത്, അതേ കുടുംബത്തെ മുൻപ് തന്നെ വേട്ടയാടിയ മറ്റൊരു ദുരന്തമാണ്. 2025 നവംബർ 10ന് മുബഷീറയുടെ സഹോദരനായ അബൂത്വാഹിർ (21)യും സമാന സാഹചര്യത്തിൽ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. 21 വയസ്സിൽ മകനെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നിന്നും മാതാപിതാക്കൾ ഇതുവരെയും കരകയറിയിട്ടില്ല.
മൂന്ന് മക്കളിൽ രണ്ട് പേരെയും മാസങ്ങളുടെ വ്യത്യാസത്തിൽ ഒരേ രീതിയിൽ നഷ്ടപ്പെട്ടപ്പോൾ, ആ വീട്ടിൽ ബാക്കിയാകുന്നത് ശൂന്യതയും, വിങ്ങുന്ന ഓർമ്മകളും മാത്രമാണ്. ഒന്നര വയസ്സുകാരിയായ മകളെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തിയാണ് മുബഷീറയുടെ അകാല മടക്കം.
ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ കണ്ണീർവാർക്കുകയാണ്. വിധിയുടെ ക്രൂരതയ്‌ക്കെതിരെ നിസ്സഹായരായി നിൽക്കുന്ന ഒരു കുടുംബത്തിന്റെ വേദനയാണ് ഇന്നത് ഇരിട്ടിയുടെ മനസ്സിൽ നിറയുന്നത്.

