യുവ അഭിഭാഷകയുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി പ്രചരിപ്പിച്ച കേസ്; സുഹൃത്ത് അറസ്റ്റിൽ

പാലക്കാട്: യുവ അഭിഭാഷകയുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. പാലക്കാട് പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖ് (24) നെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയും മുഹമ്മദ് ഷഫീഖും തമ്മിൽ മുൻപ് സൗഹൃദബന്ധം നിലനിന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഈ സമയത്താണ് യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി പകർത്തിയതെന്നാണ് പരാതി. യുവതിയുടെ വിവാഹത്തിനുശേഷം ഇരുവരുടെയും സൗഹൃദം അവസാനിച്ചു. തുടർന്ന് പ്രതി വാട്സാപ്പ് വഴി യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ദൃശ്യങ്ങൾ അയച്ചുവെന്നാണ് കേസ്.
ജനുവരി ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്വകാര്യ ബന്ധത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ വിലയിരുത്തൽ.

