റേഷൻ കടകളിൽ സ്റ്റോക്ക് കെട്ടിക്കിടക്കുന്നു
സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

തിരുവനന്തപുരം:
നീല, വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ നാല് പാക്കറ്റ് ആട്ട വിതരണം ചെയ്യണമെന്ന സർക്കാർ ഉത്തരവ് റേഷൻ ഡീലർമാരെ പ്രതിസന്ധിയിലാക്കുന്നു. നിലവിൽ 100 ഉപഭോക്താക്കളുള്ള റേഷൻ കടകളിൽ പോലും കുറഞ്ഞത് രണ്ട് ക്വിന്റൽ ആട്ട ഒരു മാസം നിർബന്ധമായി എടുക്കേണ്ട അവസ്ഥയിലാണ് ഡീലർമാർ. എന്നാൽ മാസത്തിൽ രണ്ട് കിലോ അരി മാത്രമേ ലഭിക്കുകയുള്ളൂ എന്നതിനാൽ പല വെള്ള കാർഡ് ഉടമകളും റേഷൻ കടകളിലെത്തുന്നില്ല. ഇതോടെ ആട്ടപ്പൊടി കടകളിൽ കെട്ടിക്കിടക്കുകയാണ്.
ആൾക്ക് രണ്ട് കിലോ ഭക്ഷ്യധാന്യം മാത്രമുള്ള നീല കാർഡ് ഉടമകളുടെ വരവും കുറഞ്ഞതോടെ ഈ വിഭാഗത്തിനുള്ള ആട്ടപ്പൊടിയും ചെലവാകുന്നില്ല. മൂന്ന് മാസം മാത്രമാണ് ആട്ടപ്പൊടിയുടെ കാലാവധി. കാലാവധി കഴിഞ്ഞാൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ തിരിച്ചെടുക്കാത്തതിനാൽ നഷ്ടം ഡീലർമാരുടെ കമ്മീഷനിൽ നിന്നാണ് ഈടാക്കുന്നതെന്ന് ഡീലർമാർ പറയുന്നു. പലപ്പോഴും കാലാവധി അവസാനിക്കാൻ തൊട്ടുമുമ്പാണ് ആട്ടപ്പൊടി റേഷൻ കടകളിലെത്തുന്നതെന്നും ആരോപണമുണ്ട്.
ആട്ടയ്ക്ക് പകരം ഗോതമ്പ് നുറുക്ക്, റവ തുടങ്ങിയ ഗോതമ്പ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടെന്നും അവ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. റമദാൻ നോമ്പ് ആരംഭിക്കുന്നതോടെ ആട്ടയുടെ ആവശ്യകത ഇനിയും കുറയുമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെക്കുന്നു. ചെലവിന് അനുസരിച്ച് മാത്രം ആട്ട സ്റ്റോക്ക് എടുക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഇതിനിടെ, സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു. ലിറ്ററിന് 289 രൂപയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണ ലഭിക്കും. നോൺ സബ്‌സിഡി ശബരി വെളിച്ചെണ്ണയുടെ വില 329 രൂപയിൽ നിന്ന് 309 രൂപയായി കുറച്ചതോടെ ലിറ്ററിന് 20 രൂപയുടെ ഇളവാണ് ലഭിക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

