18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളും പിടികൂടി; തണ്ണിമത്തൻ ചരക്കിന്റെ മറവിൽ വൻ സ്ഫോടക ശേഖരം പാലക്കാട് കണ്ടെത്തി

പാലക്കാട്: തമിഴ്‌നാട്ടിൽ നിന്നു തണ്ണിമത്തൻ കയറ്റിയെന്ന മറവിൽ പിക്കപ്പ് വാഹനത്തിലൂടെ കടത്താൻ ശ്രമിച്ച വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ പാലക്കാട് പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് നടത്തിയ കർശന പരിശോധനയിൽ 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റനേറ്ററുകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ധർമപുരി സ്വദേശി സെന്തിൽകുമാർ (48)നെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ട് മുപ്പതിനോടെയാണ് പാലക്കാട് മെഡിക്കൽ കോളേജ് പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ അപകടകരമായ സ്ഫോടക ശേഖരം കണ്ടെത്തിയത്. പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയതോടെ സംശയം ശക്തമായതായി പൊലീസ് വ്യക്തമാക്കി. പിന്നാലെ പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി നടത്തിയ വിശദമായ പരിശോധനയിലാണ് തണ്ണിമത്തൻ ചാക്കുകൾക്ക് താഴെ ടാർപ്പായ ഉപയോഗിച്ച് പൂർണമായി മറച്ച നിലയിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 90 പെട്ടികളിലായി ക്രമീകരിച്ച രീതിയിലാണ് ഇവ വാഹനത്തിൽ സൂക്ഷിച്ചിരുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്ഥലത്ത് അഗ്നിരക്ഷാസേനയെ എത്തിച്ച് ഉയർന്ന സുരക്ഷാ മുൻകരുതലുകളോടെ പരിശോധന നടത്തി. രണ്ട് മണിക്കൂറിലധികം നീണ്ട പരിശോധനയ്ക്കുശേഷമാണ് സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി മാറ്റിയത്. നഗരപരിധിയിലും ജനസാന്ദ്ര പ്രദേശത്തുമാണ് ഇത്രയും വൻ സ്ഫോടക ശേഖരം കടത്താൻ ശ്രമിച്ചതെന്നത് അന്വേഷണ ഏജൻസികളെ കൂടുതൽ ജാഗ്രതയിലാക്കി.
ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ സ്ക്വാഡും ടൗൺ സൗത്ത് പൊലീസും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഡ്രൈവർ മാത്രമല്ല, സ്ഫോടക വസ്തുക്കളുടെ ഉറവിടം, ഗതാഗത ക്രമീകരണങ്ങൾ, സംഭരണ സംവിധാനം, ലക്ഷ്യസ്ഥലം, ഇടനിലക്കാർ എന്നിവയെല്ലാം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വാഹനം ഒരിടത്ത് നിർത്തിയതിന് ശേഷം മറ്റൊരാൾ എത്തി ഏറ്റെടുക്കുന്ന രീതിയിലുള്ള നീക്കമാണ് സംഘം പിന്തുടർന്നിരുന്നതെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡ്രൈവർമാർക്ക് പരസ്പരം പരിചയമില്ലാത്ത രീതിയിലുള്ള സംവിധാനമാണ് ഉപയോഗിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ശൃംഖല കണ്ടെത്തുന്നതിലാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ പ്രധാന ശ്രദ്ധയെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

