തപാൽ പാഴ്സലിൽ എത്തിയത് 7.34 കിലോ കഞ്ചാവ്; കൊല്ലങ്കോട്ടെ സഹോദരങ്ങൾ എക്സൈസ് പിടിയിൽ

പാലക്കാട് :കൊല്ലങ്കോട് മേഘാലയയിൽ നിന്നു തപാൽ പാഴ്സൽ മുഖേന കടത്താൻ ശ്രമിച്ച 7.34 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊല്ലങ്കോട് തെക്കേ പാവടി ശ്രീനിവാസിൽ ആർ. സഞ്ജയ് (22), ആർ. രാഹുൽ (26) എന്നീ സഹോദരങ്ങളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിലും കൊല്ലങ്കോട് ഇൻസ്പെക്ടറുടെ ചുമതലയുള്ള കെ. റിവർദാസിന്റെ മേൽനോട്ടത്തിലും നടത്തിയ രഹസ്യനടപടിയിലാണ് പ്രതികൾ കുടുങ്ങിയത്. ബുധനാഴ്ച ഉച്ചയോടെ കൊല്ലങ്കോട് പ്രധാന തപാൽ ഓഫീസിൽ സഞ്ജയിന്റെ വിലാസത്തിൽ എത്തിയ പാഴ്സൽ കൈപ്പറ്റി പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് മഫ്തിയിലുണ്ടായിരുന്ന എക്സൈസ് സംഘം ഇവരെ പിടികൂടിയത്.
പാഴ്സലിനെക്കുറിച്ച് സംശയം തോന്നിയ തപാൽ അധികൃതർ മുൻകൂട്ടി എക്സൈസ് വകുപ്പിനെ വിവരം അറിയിച്ചതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഓരോ കിലോഗ്രാം വീതമുള്ള പായ്ക്കറ്റുകളായി ക്രമീകരിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പ്രദേശത്തെ ഒരു മൊത്തവിൽപ്പനക്കാരന് എത്തിക്കാനായിരുന്നു ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്നു പ്രതികൾ മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു. ലഹരി വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ പേരെക്കുറിച്ചും പാഴ്സൽ വഴിയുള്ള കടത്തൽ രീതികളെക്കുറിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തപാൽ മാർഗം ലഹരി വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


