എന്‍ പി ചെക്കുട്ടിയെ ‘മുസ്ലിം തീവ്രവാദി’യായി ചിത്രീകരിച്ചു; സിപിഎം പ്രതിനിധിക്കെതിരെ വിമര്‍ശനം ശക്തം

കോഴിക്കോട്: ചാനൽ ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. പി. ചെക്കുട്ടിയെ ‘മുസ്ലിം തീവ്രവാദി’യായി വിശേഷിപ്പിച്ച സിപിഎം പ്രതിനിധി ഡോ. പി. കെ. ഗോപനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ വിമർശനം ഉയരുന്നു. റിപ്പോർട്ടർ ചാനലിൽ സ്മൃതി പരുത്തിക്കാട് നയിച്ച ചർച്ചയിലാണ് വിവാദ പരാമർശം ഉണ്ടായത്.
ചർച്ചയിൽ പങ്കെടുത്തവരെ പരാമർശിക്കുന്നതിനിടെ, ‘ഒരു കോൺഗ്രസ് പ്രതിനിധി, ഒരു ഹിന്ദു തീവ്രവാദത്തിന്റെ പ്രതിനിധി, ഒരു ഇസ്ലാം തീവ്രവാദത്തിന്റെ പ്രതിനിധി’ എന്നായിരുന്നു പി. കെ. ഗോപന്റെ പരാമർശം. ഇതിന് പിന്നാലെ തന്നെ അവതാരക സ്മൃതി പരുത്തിക്കാട് ഇടപെട്ട്, ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ചർച്ചയിൽ കോൺഗ്രസ് പ്രതിനിധി അബിൻ വർഗീസ്, സിപിഎം പ്രതിനിധി ഡോ. പി. കെ. ഗോപൻ, മാധ്യമപ്രവർത്തകൻ എൻ. പി. ചെക്കുട്ടി, വിശ്വഹിന്ദു പരിഷത്ത് നേതാവ് അനിൽ എന്നിവർ പങ്കെടുത്തിരുന്നു. സിപിഎമ്മിനെ വിമർശിക്കുന്നവരെ തീവ്രവാദ മുദ്ര ചാർത്തുന്ന സമീപനമാണ് ഗോപൻ സ്വീകരിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കൈരളി, ഇന്ത്യൻ എക്സ്പ്രസ്, മാധ്യമം, തേജസ് തുടങ്ങിയ മാധ്യമങ്ങളിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച മാധ്യമപ്രവർത്തകനാണ് എൻ. പി. ചെക്കുട്ടി. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും, ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമാണ് അദ്ദേഹം. സീനിയർ ജേണലിസ്റ്റുകളുടെ അഖിലേന്ത്യാ സംഘടനയിൽ നേതൃനിരയിൽ പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ചെക്കുട്ടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം എസ്.എഫ്.ഐ വഴിയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായതും.
ഇത്തരം പരാമർശങ്ങൾ സിപിഎമ്മിന്റെ നിലവിലെ സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, മുൻ മന്ത്രിമാരായ എ. കെ. ബാലൻ, സജി ചെറിയാൻ തുടങ്ങിയവരുടെ വിവാദ പ്രസ്താവനകളുടെ തുടർച്ചയാണിതെന്നുമാണ് വിമർശകരുടെ അഭിപ്രായം.
സിപിഎം പ്രതിനിധിയുടെ പരാമർശത്തിനെതിരെ നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. ഡോ. പി. കെ. ഗോപന്റെ പരാമർശം വംശീയത വ്യക്തമാക്കുന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ചാനൽ ചർച്ചകളിലെ ഭാഷയും സമീപനവും വീണ്ടും ചർച്ചയായിരിക്കുകയാണ്.

